മന്ത്രം പിഴച്ച മന്ത്രവാദിയുടെ കഥയാണ് ഞാനിവിടെ പറയുന്നത്. ഇറക്കിവിട്ട ചാത്തന്മാർ കൈവിട്ടുപോയ ഒരു മന്ത്രവാദിയുടെ കദന കഥ! അന്നത്തെ ‘ആർ ഇ സി ‘ മന്ത്രവാദികളുടെ കൂട്ടായ്മകൂടിയായിരുന്നല്ലോ . അവസാന ‘സെമെസ്റ്ററിലെ‘ ‘സെമിനാറിന്റെ’ രക്ഷാകവചമായി ചാത്തന്മാരെ ഇറക്കിവിടുന്നത് അന്ന് സർവ്വ സാധാരണമായിരുന്നു. പക്ഷെ, ചാത്തന്മാരെ ഇറക്കിവിടുന്നതിനുമുന്പ് കളിക്കളത്തെപ്പറ്റി പരാമർശിച്ചില്ലെങ്കിൽ ഉചിതമാകില്ലല്ലോ.
‘ആർ ഇ സി’ യുടെ മുക്കും മൂലയും പ്രാന്തപ്രദേശങ്ങളുമെല്ലാം ചിരപരിചിതമായിരുന്നെങ്കിലും, വളരെയൊന്നും പരിചയമില്ലാത്ത ഒരു ഇടമായിരുന്നു അവിടത്തെ ‘ലൈബ്രറി‘. അന്നത്തെകാലത്തു കിട്ടാവുന്നതിലും ഉന്നത നിലവാരം പുലർത്തിയിരുന്ന ‘ലൈബ്രറി‘! ശീതികരിച്ച ഉൾഭാഗം. എന്നിട്ടും അപൂർവമായേ അങ്ങോട്ട് എത്തിനോക്കിയിരുന്നുള്ളു.എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഒരു ഉത്തരമേ ഉളളൂ. വെണ്ണ കയ്യിലുണ്ടെങ്കിൽ നറുനെയ്യ് വേറിട്ടു കരുതീടണമോ!
അന്നത്തെ പഠനസഹായികളെ കുറിച്ച് ചുരുക്കത്തിൽ പറഞ്ഞാലേ ഉത്തരം പൂർണമാകൂ. അവസാനത്തെ രണ്ടോ മൂന്നോ ആഴ്ചകൾ ഒഴിച്ച്, സെമസ്റ്റർ മുഴുവനും കാറകളിച്ചുനടന്നതിനു ശേഷം, അന്ത്യയാമങ്ങളിൽ ഏതെങ്കിലും പഠനകൂട്ടായ്മയിൽ അള്ളിപ്പിടിക്കുന്നു. രണ്ടോ മൂന്നോ പേര് ചേർന്നതായിരിക്കും ഈ പഠന കൂട്ടായ്മകൾ. അവരുടെ പക്കൽ ‘നോട്ടുകളും’ പുസ്തകങ്ങളുമുണ്ടായിരിക്കും. ‘സീനിയേഴ്സ്‘ സംഭാവന ചെയ്യുന്ന ‘നോട്ടുകളും’ പുസ്തകങ്ങളും ഇക്കൂട്ടത്തിൽ കണ്ടേക്കാം. ഇവ കൂടാതെ രണ്ടു പ്രമുഖ വ്യക്തികളുടെ കൂടെ സഹായം അന്നുണ്ടായിരുന്നു. ബി എൽ തെരാജയും ആർ എസ് കുറുമിയും. അന്നൊക്കെ ഞങ്ങളുടെ (പഠന കൂട്ടായ്മകളുടെ) സൗകര്യത്തിനായി ഡി ബി ( ‘ ഡിപ്പാർട്ട്മെന്റ് ബിൽഡിംഗ്‘) രാത്രി മുഴുവനും തുറന്നു വച്ചിരുന്നു.
ഈ കാരണങ്ങളാൽ ‘ലൈബ്രറി‘ സന്ദർശിക്കേണ്ട ആവശ്യം പൊതുവെ കുറവായിരുന്നു. എന്നാലും ‘ഷോം ഔറ്റ്ലൈൻ സീരീസ്‘ ലുള്ള വളരെ ഉപകാരപ്രദമായ പുസ്തകങ്ങൾ ‘ലൈബ്രറിയിൽ‘ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇവ എല്ലായിപ്പോഴും ‘ബുക്കിങ്‘ വഴിയേ കിട്ടിയിരുന്നുള്ളു. മുൻഗണനാക്രമത്തിൽ കിട്ടിയിരുന്ന ഇത്തരം പുസ്തകങ്ങൾക്ക് വലിയ പിടിവലിയായിരുന്നു. പ്രധാന ‘ലൈബ്രെറിയൻ‘ കാസിയുടെ ചില ബലഹീനതകൾ ഈ പുസ്തകങ്ങൾ യഥാസമയം കയ്യിലെത്താൻ മാർഗ്ഗതടസ്സമായി ഭവിച്ചിട്ടുണ്ട്. പെൺകുട്ടികളോട് കാസിക്കു വലിയ അനുകമ്പയായിരുന്നു. അവർ ചെന്ന് ,”കാസി സർ, പ്ളീസ് ” എന്നൊന്ന് പറഞ്ഞാൽ, അദ്ദേഹം ‘ലൈബ്രറി‘ മുഴുവനും അവർക്ക് എഴുതിക്കൊടുക്കുമായിരുന്നു. അങ്ങിനെ ‘ബുക്കിങ്ങും‘ മുൻഗണനാക്രമവും കാറ്റിൽപറത്തി അദ്ദേഹം ആണുങ്ങളെ പീഡിപ്പിച്ചുപോന്നു.
ഈ പീഡനം മൗനമായി സഹിക്കുന്നതെങ്ങിനെ? പ്രതികരിച്ചു, പലതവണ! രാത്രിയുടെ മറവിൽ മാത്രം! കാന്റീനിന്റെ എതിർവശത്തുള്ള ‘കോട്ടേഴ്സിലായിരുന്നു‘ അദ്ദേഹം താമസിച്ചിരുന്നത്. രാത്രിയുടെ മറവിൽ അദ്ദേഹത്തിന്റെ ‘കോട്ടേഴ്സിന്റെ‘ പുറകിൽ ചെന്ന്, ‘സീനിയേഴ്സ്‘ പഠിപ്പിച്ചു തന്ന പലതരം തെറികളും ഉറക്കെയുറക്കെ കാറ്റിൽപറത്തി രോഷം തീർത്തു. കൂട്ടത്തിൽ ചില്ലറ കല്ലേറും. തുല്യദുഃഖിതരായ പലകൂട്ടങ്ങളെയും അവിടെ കണ്ടുമുട്ടാറുണ്ട്. ആ സന്ദർഭങ്ങളിൽ മുൻഗണനാക്രമം ഞങ്ങൾ ഒരിക്കലും തെറ്റിക്കാറില്ല. ആദ്യം വന്നവർ പ്രകടനം കഴിഞ്ഞു അരങ്ങൊഴിയുന്നതുവരെ പിന്നീട് വന്നവർ ക്ഷമയോടെ കാത്തിരിക്കും. ഈ പ്രകടന പത്രിക കൊണ്ടൊന്നും കാസി നേരെയായില്ല. കടക്കണ്ണിന്റെ ഏറുകിട്ടിയാൽ പിടഞ്ഞുവീഴുന്ന മനസ്സുമായി അദ്ദേഹം തുടർന്നു. ഞങ്ങളുടെ പ്രകടനങ്ങളും.
ഗൗരവതരമായി ‘ലൈബ്രറിയിൽ‘ കയറിയത് അവസാന ‘സെമെസ്റ്ററിൽ‘ ആയിരുന്നു. ‘സെമിനാർ‘ അവതരിപ്പിക്കാനുള്ള വിഷയം തേടിയായിരുന്നു ആ യാത്ര. പലതവണ കയറിയിറങ്ങി അത് ഒരു വിധം ഒപ്പിച്ചെടുത്തു. ‘സെമിനാറിനെ‘ ചൊല്ലി അന്ന് വലിയ ആകാംക്ഷയായിരുന്നു. പ്രധാന അധ്യാപകരായ ഡോക്ടർ ശ്രീനിവാസനും, ഡോക്ടർ ഭരതനും മുൻനിരയിലുണ്ടാവും. പിന്നെ മുൻനിരയിൽനിന്നു ഒരിക്കലും ഇളകാത്ത പുസ്തകശരണരായ ഒരു ന്യൂനപക്ഷവും. പുറത്തുനിന്നു ആർക്കുവേണമെങ്കിലും കയറിവന്നു അവരുടെ പാണ്ഡിത്യ പ്രകടനം നടത്താനുള്ള ഒരു ഇരയായും ‘സെമിനാർ‘ അവതാരകൻ മാറും. വഴുവഴുപ്പുള്ള ഈ പ്രതലത്തിൽ നിൽക്കുന്നതിനെ കുറിച്ച് ഓർക്കുന്നതുതന്നെ ഉൽകണ്ഠക്കു ഹേതുവായി. കൂട്ടത്തിൽ പൊടിപ്പും തൊങ്ങലും വച്ചുള്ള സീനിയേഴ്സിന്റെ അനുഭവകഥകളും ഓർമ്മയിൽ തെളിയും. ഇത്തരം ഒരു വേദിയിൽ പതിനഞ്ചു മിനിറ്റോളം എങ്ങിനെ പിടിച്ചുനിൽക്കും!
‘സെമിനാർ മാസത്തിൽ‘ ‘ഹോസ്റ്റലിൽ‘ വലിയ തിരക്കാണ്. കടിഞ്ഞൂൽ പ്രസവത്തിനു തയ്യാറെടുക്കുന്ന യുവതിയുടെ അങ്കലാപ്പാണ്. ‘ക്ലാസ്‘ കഴിഞ്ഞെത്തിയാൽ എല്ലാ മുറികളിലും അഭിനയാഭ്യാസം ( ‘ഡ്രൈ റൺ‘ ) നടക്കുന്നുണ്ടായിരിക്കും. ശ്രോതാക്കളെ പലവിധപ്രീണനകളിലൂടെ മുന്നിലെത്തിക്കണം. അതും രണ്ടുമൂന്നു തവണ. പ്രധാനമായും ചാത്തന്മാരെ കണ്ടുപിടിക്കണം. വലിയ ചിലവുള്ള സംഗതികളാണിവ. ചിലർക്ക് ‘കോളേജ് കാന്റീനിൽ‘ ചിലവ്, ഒരു കൂട്ടത്തിനു കട്ടാങ്ങൽ കള്ളുഷാപ്പിൽ നിരങ്ങണം, മറ്റു ചിലർക്ക് കോഴിക്കോട് പട്ടണത്തിൽ പോയി സിനിമയും ‘പാർക്ക് റെസ്റ്റോറന്റിൽ ‘ കാപ്പിയോ, ഫലൂദയോ.
ഏറ്റവും വലിയ ചിലവ് കൊടുക്കേണ്ടത് ചാത്തന്മാർക്കു തന്നെ. ഇവരുടെ ജോലി, നേരത്തെ എഴുതിത്തയ്യാറാക്കി പഠിപ്പിച്ചുറപ്പിച്ച ചോദ്യങ്ങൾ ‘സെമിനാർ‘ കഴിയുന്നതോടെ ഒന്നൊന്നായി ചോദിക്കുക എന്നതാണ്. മുൻനിരയിലിരിക്കുന്ന അധ്യാപകർക്ക് ചോദിക്കാൻ അവസരം നൽകാതെ രക്ഷപ്പെടുകയാണ് ഇതുകൊണ്ടു ഉദ്ദേശിക്കുന്നത്. ഒരു മണിക്കൂറിൽ നാലു ‘സെമിനാർ‘ നടക്കുന്നതുകൊണ്ടു പലപ്പോഴും ഈ വഴിയെ തടിതപ്പാറുണ്ട്.
എനിക്കും രണ്ടു ചാത്തന്മാരുണ്ടായിരുന്നു. നിർഭാഗ്യവശാൽ അതിൽ ഒരാൾ മാത്രമേ എനിക്കുവേണ്ടി പ്രത്യക്ഷപ്പെട്ടുള്ളൂ .മറ്റെയാൾ എന്റെ ‘സെമിനാറിന്‘ തൊട്ടുമുൻപ് വലിയൊരു അപകടത്തിൽപ്പെട്ട് ‘മെഡിക്കൽ കോളേജ്‘ ആശുപത്രിയിലായി. ഈ അപകടത്തെക്കുറിച്ചു ഇവിടെ കുറിച്ചില്ലെങ്കിൽ ചരിത്രത്തിനോട് ചെയ്യുന്ന വലിയൊരു പാതകമായിരിക്കും.
സംഭവം നടക്കുന്നത്, തേഞ്ഞിപ്പാലത്തു സർവകലാശാല ‘ഹോക്കി ഫീൽഡിൽ‘ വച്ചായിരുന്നു. അന്നവിടെ സർവകലാശാല ‘ഇന്റർ കോളേജിയെറ്റ്‘ മത്സരങ്ങൾ നടക്കുകയായിരുന്നു. എന്റെ ഒന്നാം ചാത്തൻ , ‘കോളേജ് ഹോക്കി ടീമിലെ‘ അംഗമായിരുന്നു. അംഗം എന്നുപറഞ്ഞാൽ വെറുതെ ഇരിപ്പടം ചൂടാക്കുന്ന വ്യക്തി എന്നതാണ് സത്യം. മത്സരം കഴിഞ്ഞു വിജയശ്രീലാളിതരായി ആഘോഷം പൊടിപൊടിക്കുന്നു. സ്വാഭാവികമായി മദ്യം ഒഴുകി, പുക പറന്നു. ആനന്ദലഹരിയിൽ കളിക്കളം തലകീഴായി മറിച്ചു. ആഘോഷം സർവകലാശാലയിലെ ‘ഹോക്കി ഫീൽഡിൽ’ നിന്ന് ‘വോളീബോൾ കോർട്ടിലേക്ക്‘ നീണ്ടു. ‘കോൺക്രീറ്റ് പ്രതലമുള്ള തറ‘. ‘അമ്പയർ‘ കയറിയിരുന്ന് മത്സരം ( വോളീബോൾ) നിയന്ത്രിക്കാനുള്ള ഇരുമ്പിന്റെ തള്ളിക്കൊണ്ടുനടക്കാവുന്ന ഒരു ‘സ്റ്റാൻഡ്‘ അവിടെയുണ്ടായിരുന്നു. അത് തള്ളിക്കൊണ്ടായി ചാത്തന്റെ പിന്നീടുള്ള കളി. അദ്ദേഹം അത് ‘കോർട്ടിന്റെ‘ തലങ്ങും വിലങ്ങും തള്ളി രസിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ കൂട്ടത്തിലെ മറ്റൊരു ആനന്ദക്കുട്ടന് ഒരു ബുദ്ധി തോന്നി. എന്തുകൊണ്ട് ചാത്തന്റെ കാലുകൾ വാരി സ്വന്തം കൈകളിലൊതുക്കി അദ്ദേഹത്തെ ‘കോർട്ടിന്‘ സമാന്തരമായിപിടിച്ചു ഇരുമ്പു ‘സ്റ്റാൻഡിന്റെ ‘എക്സ്റ്റൻഷൻ‘ പോലെയാക്കി തള്ളികൂടാ. ചാത്തന്റെ കൈകൾ ‘സ്റ്റാൻഡിൽ‘ മുറുകെ പിടിച്ചിരിക്കുകയാണല്ലോ. രസികൻ ബുദ്ധി ! വൈകിച്ചില്ല. പെട്ടന്ന് തന്നെ പദ്ധതി നടപ്പിലാക്കി. അധികദൂരം പോയില്ല. പിടിവിട്ടു ചാത്തൻ മുഖമടിച്ചു ‘കോൺക്രീറ്റ്‘ തറയിൽ പതിച്ചു! ‘മെഡിക്കൽ കോളേജിൽ‘ വച്ചുകാണുമ്പോൾ നീരുകെട്ടി ‘ഫുട്ബോൾ‘ പോലെ ചീർത്ത മുഖം! മുൻനിരയിലെ മൂന്നുപല്ലുകൾ അപ്രത്യക്ഷം! ( ഈയ്യിടെ കണ്ടപ്പോൾ ഞാൻ ഈ കഥ അദ്ദേഹത്തെ ഓര്മിപ്പിക്കുകയുണ്ടായി. അവിടെവച്ചു ഇത്രനാളും ഞാൻ ധരിച്ചുവച്ചിരുന്ന ഒരു പിഴവിനെ അദ്ദേഹം തിരുത്തി . പല്ലുകൾ മൂന്നല്ല, നാലെണ്ണം പോയിരുന്നത്രെ!) അങ്ങിനെ ആനന്ദലഹരിയിൽ ഒന്നാം ചാത്തൻ കൈവിട്ടുപോയി.
രണ്ടാമത്തെ ചാത്തനിൽ മാത്രമായി പിന്നീടുള്ള എന്റെ പ്രതീക്ഷ. ‘സെമിനാർ‘ തുടങ്ങി. ഒരിക്കൽ പോലും ശ്രോദ്ധാക്കളിലേക്കു നോക്കാൻ ധൈര്യപ്പെടാതെ ‘ബ്ലാക്ക് ബോർഡിൽ‘ കൊളുത്തിയിട്ട ‘ചാർട്ടിൽ‘ നോക്കി എങ്ങിനെയൊക്കെയോ പറഞ്ഞൊതുക്കാൻ ശ്രമിക്കുകയായിരുന്നു,ഞാൻ. അതിനിടക്ക് എന്റെ കണ്ണുകൾ ചാത്തനെ തിരയുന്നുണ്ടായിരുന്നു. അദ്ദേഹം സദസ്സിലുണ്ടായിരുന്നില്ല. പക്ഷെ അധികം വൈകിയില്ല. അദ്ദേഹത്തിന്റെ മുഖം വാതിലിൽ പ്രത്യക്ഷപ്പെട്ടു. എനിക്കാശ്വാസമായി. പക്ഷെ അത് ക്ഷണികം മാത്രമായിരുന്നു. ആശ്വാസം ഭയാനക രസമായി മാറാൻ അധികസമയം വേണ്ടിവന്നില്ല. ചാത്തൻ നടന്നടുത്തു. വിടർന്നചെന്താമരപോലത്തെ മുഖം. തിളങ്ങുന്ന സ്വപ്നം തൂങ്ങുന്ന കണ്ണുകൾ. ചിരിച്ചുല്ലസിച്ചുകൊണ്ടാണ് വരവ്. എന്റെ മനസ്സിൽ വെള്ളിടി വെട്ടി. പുകയുടെ ആനന്ദനിർവൃതിയിലാണിവൻ എന്ന് സ്പഷ്ടം. ഇവൻ ഒന്നും മിണ്ടാതെ സ്ഥലം വിട്ടെങ്കിൽ എന്ന് ഞാൻ ആശിച്ചു. പക്ഷെ അതുണ്ടായില്ല. ചോദ്യശരങ്ങൾ കൊണ്ട് അദ്ദേഹം എന്റെ മുന്നിലൊരു ശരശയ്യ തീർത്തു. പിന്നീട് എന്നെ അതിന്റെ മുകളിൽ കിടത്തി മുകളിലൂടെ വലിച്ചിഴച്ചു. കിനിഞ്ഞു വീണ രുധിരം അദ്ദേഹം കണ്ടില്ല. എന്റെ നിലവിളികളൊന്നും അദ്ദേഹം കേട്ടില്ല. അദ്ദേഹം അമിതാനന്ദലഹരിയിൽ ഇടതടവില്ലാതെ ചിരിച്ചുകൊണ്ടിരുന്നു!
ഏതു ഒടിയനും ഒരു മറുമരുന്നുണ്ട് എന്ന് പറയുന്നത് പോലെ, ചാത്തന്മാർക്കുമുണ്ട് മറുമരുന്ന് എന്ന് ഞാൻ അറിഞ്ഞു. പണ്ട് ശുക്രാചാര്യർക്കു മൃതസഞ്ജീവനി മന്ത്രം കൈവിട്ടുപോകാനും ഈ ആനന്ദലഹരി ഹേതുവായത്രേ!
ഞാൻ, രണ്ടാമതും മന്ത്രം പിഴച്ച മന്ത്രവാദി!!!





LinkedIn
Instagram
Facebook